പാലക്കാട് വാൽപാറയിൽ ഒൻപതുപേരുടെ ജീവനെടുത്ത ആളിയാർ ചുരത്തിലെ ദാരുണമായ വാൻ അപകടത്തിന് പിന്നിൽ വാഹനത്തിന്റെ ബ്രേക്ക് സംവിധാനത്തിലുണ്ടായ തകരാറാണെന്ന് തമിഴ്‌നാട് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ചുരമിറങ്ങുന്നതിനിടെ ബ്രേക്ക് തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്ന് സംവിധാനം അമിതമായി ചൂടായി പ്രവർത്തനരഹിതമായതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ബ്രേക്ക് നഷ്ടപ്പെട്ടതോടെ ഗിയർ ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാൻ ഡ്രൈവർ നടത്തിയ ശ്രമവും പരാജയപ്പെട്ടതായി കരുതുന്നു. ചുരത്തിലെ പതിമൂന്നാം വളവിൽ വെച്ചാണ് വാൻ അപകടത്തിൽപ്പെട്ടത്. ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. പൂർണ്ണരൂപത്തിലുള്ള സംരക്ഷണ ഭിത്തിക്ക് പകരം ചെറിയൊരു കൽഭിത്തി മാത്രമാണ് അപകടസ്ഥലത്തുണ്ടായിരുന്നത്.
കൽഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ തകർത്ത് 800 അടി താഴ്ചയിലേക്കാണ് വാൻ മറിഞ്ഞത്. താഴ്ചയിലേക്ക് പതിക്കുന്നതിനിടെ വാൻ അഞ്ചുതവണ പാറയിടുക്കുകളിൽ തട്ടി കരണം മറിഞ്ഞതായാണ് കണ്ടെത്തൽ. അപകടത്തിന്റെ തീവ്രതയിൽ പൂർണ്ണമായും ഛിന്നഭിന്നമായ വാഹനത്തിന്റെ അവശിഷ്ടങ്ങൾ പത്താം വളവിനും ഒൻപതാം വളവിനും ഇടയിലുള്ള റോഡിലേക്കാണ് തെറിച്ചു വീണത്.
إرسال تعليق