ചേലേമ്പ്ര: വീടിനു സമീപത്തെ ഓടയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരൻ മരിച്ചു. തോട്ടത്തിൽ മദ്രസയ്ക്ക് സമീപം കപ്പക്കാരന്റെകത്ത് അബ്ദുൽ മജീദിന്റെയും ഫാത്തിമത്തുൽ അഫീഫയുടെയും മകൻ അസാൻ അഹമ്മദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.മൂന്ന് ദിവസം മുൻപാണ് മരണക്കാരണമായ ദാരുണ സംഭവം നടന്നത്. ഉച്ചഭക്ഷണത്തിന് ശേഷം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു.
വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഓടയിൽ വീണ നിലയിൽ അസാനെ കണ്ടെത്തി. വേലിയേറ്റ സമയമായതിനാൽ പുല്ലിപ്പുഴയിൽ നിന്ന് വെള്ളം കയറി ഓടയിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടായിരുന്നു.
ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വെൻ്റിലേറ്റർ വഴി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുന്നാം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
സഹോദരി: ദുഅ മറിയം
Post a Comment