കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ കെട്ടിടം കനത്ത മഴയെത്തുടർന്ന് തകർന്നു വീണു. വ്യാഴാഴ്ച രാവിലെ 11.10-ഓടെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ വലിയ ശബ്ദത്തോടെ തകർന്നുവീണത്.
അപകടസമയത്ത് യാത്രക്കാർ ആരും തന്നെ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആളപായമില്ല.
അപകടം നടക്കുമ്പോൾ കോഴിക്കോട്-കണ്ണൂർ പാസഞ്ചർ തീവണ്ടി ഇതേ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു
ഉച്ചയ്ക്ക് 2.05-ന് പുറപ്പെടേണ്ട ട്രെയിൻ ആയതിനാലാണ് ഇതിൽ യാത്രക്കാർകുറവായിരുന്നത്.
കെട്ടിടം തകരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ ഓടിമാറിയതിനാലാണ് വൻ വിപത്ത് ഒഴിവായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും പെയ്യുന്ന കനത്ത മഴയാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലെ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് ഈ റൂട്ടിലോടുന്ന ട്രെയിനുകൾ നിലവിൽ വൈകിയാണ് സർവീസ് നടത്തുന്നത്.
റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പ്ലാറ്റ്‌ഫോമിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Post a Comment