ചേലേമ്പ്ര | പൈങ്ങോട്ടൂരിൽ വീട്ടിൽ സൂക്ഷിച്ച വൻരാസ ലഹരി വേട്ട കണ്ടെത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരി എന്ന സ്ഥലത്ത് നിന്നും 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഐക്കരപ്പടി മേലെക്കാട്ട് പുറായിൽ ഹബീബ് മൻസിലിൽ മുഹമ്മദ് ഹബീബിനെ (31) തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ചിക്കര അസീസിൻ്റെ വീട്ടിൽ നിന്നാണ് 5 മാസങ്ങൾക്ക് മുമ്പ് എംഡി എംഎ പിടികൂടിയിരുന്നത്.
കേസിൽ ഇദ്ദേഹത്തെയും ഭാര്യ പെരിഞ്ചിക്കര വീട്ടിൽ കമറുന്നീസയെയും ജാസിറിൻ്റെ സുഹൃത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വദേശി കാവുള്ളകണ്ടി വീട്ടിൽ സലാവുദ്ദീനെയും വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ ദിവസം തന്നെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയായ അസീസിൻ്റെ മകൻ മുഹമ്മദ് ജാസിറിനെ (31) ബംഗ്ളൂരിലെത്തി അടുത്തിടെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ പ്രതികളിലേക്ക് അന്വേഷണം നീണ്ടതും ഹബീബിനെ അറസ്റ്റ് ചെയ്തതും. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് സൂചന. എംഡി എംഎ വീട്ടിൽ നിന്നും പിടികൂടിയ ദിവസം 21 ലക്ഷത്തോളം രൂപയും 5 ഇലക്ടിക് ത്രാസ്സുകളും, വാക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവയും കണ്ടെടുത്തിരുന്നു.
Post a Comment