⭕രാമനാട്ടുകര: നഗരത്തിൽ വിൽപനയ്ക്ക് സൂക്ഷിച്ച ഭക്ഷ്യ യോഗ്യമല്ലാത്ത 200 കിലോ മാങ്ങ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. കെടിഡിസി പാർലറിനു സമീപം പെട്ടി ഓട്ടോയിൽ വിൽപനയ്ക്ക് വച്ച 15 പെട്ടി മാങ്ങയാണ് മനുഷ്യ ഉപയോഗത്തിന് ഹാനികരമാണെന്ന് ബോധ്യപ്പെട്ടതിനാൽ പിടിച്ചെടുത്തത്. കാൽസ്യം കാർബൈഡ് കലർത്തിയെന്ന് സംശയിക്കുന്നു.
മാങ്ങ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ പൊതിഞ്ഞു വച്ച കടലാസിൽ വെളുത്ത നിറത്തിലുള്ള രാസവസ്തുക്കൾ കണ്ടു. ഇതോടെ വിവരം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. ബേപ്പൂർ മേഖല ഭക്ഷ്യസുരക്ഷ ഓഫിസർ ഡോ. വി.എസ്.നീലിമ എത്തി രാസവസ്തുക്കളും മാങ്ങയും സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു.
മാങ്ങ എളുപ്പം പഴുക്കുന്നതിനും കേടാകാതിരിക്കാനുമാണ് കാൽസ്യം കാർബൈഡ് കലർത്തുന്നതെന്ന് അധികൃതർ പറഞ്ഞു. നഗരസഭ ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തിയതിനും അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ച് പരിസര മലിനീകരണം സൃഷ്ടിച്ചതിനും കച്ചവടക്കാൻ ചെറുവണ്ണൂർ സ്വദേശി പി.വി.യൂനുസിന് നഗരസഭ നോട്ടിസ് നൽകി. ലബോറട്ടറി പരിശോധന ഫലം വരുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്നു നഗരസഭ സെക്രട്ടറി പി.ശ്രീജിത്ത് അറിയിച്ചു.പുകയൂര്‍ ലൈവ്. ക്ലീൻ സിറ്റി മാനേജർ പി.ഷജിൽ കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എം.രാജൻ, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.സൂരജ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സുരാജ്, സമന്യ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Post a Comment