കൊണ്ടോട്ടി അന്താരാഷ്ട്ര ലഹരിക്കടത്തിനെതിരായ കർശന നടപടികളുടെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ബാങ്കോക്കിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 7.2 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശി മാളിയേക്കൽ സാജിക് മുഹമ്മദ് (31) ആണ് ഡിആർഐയുടെ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടിയിലായത്.
ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഡിആർഐ കോഴിക്കോട് റീജനൽ യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ബാഗേജിൽ നിന്ന് 7.2 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന ആവശ്യകതയും വലിയ വിലയും ഉള്ള ലഹരി വസ്തുവാണ് ഹൈബ്രിഡ് കഞ്ചാവ് എന്നതിനാൽ തന്നെ, കേസിന് ഗൗരവമേറെയാണ്.
മുൻപും ബാങ്കോക്കിൽ നിന്ന് കരിപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിട്ടുള്ളത്, കേരളം അന്താരാഷ്ട്ര ലഹരി റാക്കറ്റുകളുടെ ലക്ഷ്യസ്ഥാനമായി മാറുന്നുവെന്ന ആശങ്ക വീണ്ടും ശക്തമാക്കുന്നു. വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത ലഹരി ശൃംഖലകളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഈ സംഭവം.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, ലഹരിക്കടത്തിന്റെ പിന്നിലെ കണ്ണികളും ബന്ധങ്ങളും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
Post a Comment