മലപ്പുറം നാടിനെ നടുക്കിയ അരീക്കോട് ആലുക്കൽ കൂട്ടക്കൊലക്കേസിലെ പ്രതി മുഹമ്മദ് ഷെരീഫിനെ (45) ഒടുവിൽ കേരള പോലീസ് ബാംഗ്ലൂരിൽ വെച്ച് പിടികൂടി. 2013-ൽ നടന്ന കൊലപാതകത്തിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾക്കായി കഴിഞ്ഞ 11 വർഷമായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് തിരച്ചിൽ നടത്തിവരികയായിരുന്നു. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
2013 ജൂലൈ 21-ന് റംസാൻ മാസത്തിൽ രാത്രിയാണ് അരീക്കോട് ആലുക്കലിലെ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ ഓടിച്ചു കയറ്റി ഷെരീഫ് തന്റെ ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെ കൊലപ്പെടുത്തിയത്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ സ്കൂട്ടർ അപകടത്തിൽപ്പെട്ടതാണെന്നായിരുന്നു ഇയാൾ ആദ്യം നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, പോലീസിന്റെ വിശദമായ അന്വേഷണത്തിൽ, ഭാര്യയുടെ പേരിൽ എടുത്ത 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ഷെരീഫ് പിന്നീട് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള ഏജൻസികൾ വർഷങ്ങളോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. പ്രതിയെ ഉടൻ അരീക്കോട്ടെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
Post a Comment