തേഞ്ഞിപ്പലം ● സ്‌കൂളില്‍ നിന്ന് നല്‍കിയ അയണ്‍ ഗുളികകള്‍ ഒന്നിച്ചുകഴിച്ച വിദ്യാർഥികള്‍ ചികിത്സയില്‍. വള്ളിക്കുന്ന് സിബി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനീമിയ മുക്ത് ഭാരത് പദ്ധതിയില്‍ കഴിഞ്ഞ ദിവസമാണ് അയണ്‍ ഗുളിക നല്‍കിയത്. ഒരു മാസത്തേക്ക് ആറ് ഗുളികകളാണ് നല്‍കിയത്. ആഴ്ചയില്‍ ഒന്ന് വീതമാണ് കഴിക്കേണ്ടത്.
വീട്ടില്‍ എത്തി രക്ഷിതാക്കളോടു പറഞ്ഞ ശേഷം കഴിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇത് അനുസരിക്കാതെ മുഴുവന്‍ ഗുളികകളും ക്ലാസില്‍ വച്ച് കഴിച്ചവരാണ് ആശുപത്രിയിലായത്. മറ്റു വിദ്യാര്‍ഥികള്‍ അധ്യാപകരോടു വിവരം പറഞ്ഞതിനെ തുടര്‍ന്ന് പ്രത്യേക പരിശോധന നടത്തി മുഴുവന്‍ ഗുളികകളും വിഴുങ്ങിയവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം സ്വകാര്യ ആശുപത്രിയിലും ഫറോക്ക് ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് നിരീക്ഷണത്തിനായി വിദ്യാർഥികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദ്യാർഥികള്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നു പ്രധാനാധ്യാപകൻ വ്യക്താക്കി. 12 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
NB:സംഭവം ബോധവൽക്കരണത്തിലെ പോരായ്മയിലേക്കാണ് വിരൽചൂണ്ടുന്നത്. വെറും നിർദ്ദേശങ്ങൾക്കപ്പുറം, ഗുളികകളുടെ പ്രാധാന്യം, അമിതമായി കഴിച്ചാലുള്ള ദോഷവശങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ കൂടുതൽ വിശദമായ ക്ലാസുകൾ നൽകേണ്ടതുണ്ട്.
Post a Comment