പരപ്പനങ്ങാടി പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിനെത്തി പരിചയം പുതുക്കിയ ശേഷം അധ്യാപികയുടെ പണവും സ്വര്‍ണാഭരണങ്ങളും തട്ടി മുങ്ങിയ ശിഷ്യനും ഭാര്യയും കര്‍ണാടകത്തിലെ ഹാസനില്‍നിന്ന് അറസ്റ്റിലായി. കര്‍ണാടകയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശി നീലിയത്ത് വേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂരും സംഘവും പിടി കൂടിയത്.
1988-90 കാലത്ത് തന്നെ പഠിപ്പിച്ച പരപ്പനങ്ങാടി സ്വദേശിയായ അധ്യാപികയെ 35 വർഷത്തിന് ശേഷം നടന്ന വിദ്യാർത്ഥി സംഗമത്തിന് എത്തി ഇവർ തട്ടിപ്പിനിരയാക്കിയത്. സംഗമത്തില്‍ പരിചയം പുതുക്കിയശേഷം ഇയാള്‍ അധ്യാപികയുടെ സ്‌നേഹം പിടിച്ചുപറ്റി. പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു. ആദ്യം ഒരുലക്ഷം രൂപ നല്‍കി. ലാഭവിഹിതമെന്ന പേരില്‍ 4000 രൂപവീതം ഏതാനും മാസം അധ്യാപികയ്ക്കു നല്‍കി. തുടര്‍ന്ന് മൂന്നുലക്ഷം രൂപ കൈവശപ്പെടുത്തി. ഇതിന് മാസം 12,000 രൂപവീതം നല്‍കി.
പിന്നീട് പലതവണകളായി 27.5 ലക്ഷം രൂപ കൈവശപ്പെടുത്തി. ഇതോടെ ലാഭവിഹിതം നിലച്ചു. വിവരമന്വേഷിച്ച അധ്യാപികയോട് ബിസിനസിലേക്ക് കൂടുതല്‍ പണം ഇറക്കേണ്ടതുണ്ടെന്ന് അറിയിച്ചതോടെ അധ്യാപിക തന്റെ കൈവശമുള്ള 21 പവന്‍ സ്വര്‍ണാഭരണവും നല്‍കി. തിരൂരിലെ ബാങ്കില്‍ പണയപ്പെടുത്തിയ ഈ സ്വര്‍ണാഭരണങ്ങള്‍ പിന്നീട് ഇയാൾ വിറ്റു. ശേഷം ഇയാള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആക്കി മുങ്ങി കര്‍ണാടകയിലെ ഹാസനില്‍ ആഡംബരജീവിതം നയിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
إرسال تعليق